Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശസ്ത്രക്രിയാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പു പുതിയ മാർഗനിർദേശം ഇറക്കി.
രോഗ, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക എന്നിവയാണു പ്രധാന നിർദേശങ്ങൾ. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കരുതെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജിൽ വരെ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശം ബാധകമാണ്. രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റുന്നതിനു മുന്‍പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ ഐപി നന്പർ, യൂണിറ്റ്, കേസ് റിക്കാർഡ് എന്നിവ പൂർത്തിയാക്കണം.
രോഗിയെ അഡ്മിറ്റ് ചെയ്തിട്ടുള്ള യൂണിറ്റിലെ നഴ്സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്നു പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.
ഓപ്പറേഷൻ തിയറ്ററിൽ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇതുവായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷമേ രോഗിയെ തിയറ്ററിലേക്കു പ്രവേശിപ്പിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കനത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ചൂട് മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും 'ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ' ആരംഭിച്ചു. പ്രത്യേക ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. സ്വയം പ്രതിരോധമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഈ സമയത്ത് കൂടുതലായതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, പ്രചാരണ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി നിദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളംനീല നിറമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം. ധാരാളം വെള്ളം (നാരങ്ങാവെള്ളം,പഴച്ചാറുകള്‍, ലസി, കഞ്ഞിവെള്ളം എന്നിവ അഭികാമ്യം)കുടിക്കണം. കഫീന്‍ , അധിക പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുട, തൊപ്പി, ചെരിപ്പ് എന്നിവ ഉപയോഗിക്കണം.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കളക്ഷന്‍ സെന്ററുകള്‍, ബൂത്തുകള്‍, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വായുസഞ്ചാരം വേണ്ടത്രയുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ ടെന്റ്, ഷെഡ് എന്നിവ ഒരുക്കണം. കുടിവെള്ളം ഉറപ്പു വരുത്തണം. സൂര്യാഘാതം പോലുള്ള സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും വെള്ളിയാഴ്ച വളർത്തുപക്ഷികളെ കൊന്നൊടുക്കിയിരുന്നു. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം.
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി,കാട,താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്.
നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളാണെന്ന് മന്ത്രി ആരോപിച്ചു. വീടിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെന്റ് തടഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഡോക്ടർ ശിവപ്രസാദിന് മറ്റ് താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ മെഡിക്കൽ കോളജിന്റെയും നിലവാരം അനുസരിച്ച് ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്യുകയായിരുന്നു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന് തുറന്നുപറഞ്ഞാണ് നോട്ടീസ് പതിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സർജറിക്കെത്തുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.
പരിശീലനം നേടിയ ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റ് പാളികളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിൽ പറയുന്നു. അഞ്ച് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ലെന്നും നോട്ടീസിലുണ്ട്.
ഇത്തരത്തിൽ എട്ട് സുപ്രധാന കാര്യങ്ങളാണ് നോട്ടീസിലൂടെ ആരോപിക്കുന്നത്. വിവാദ നോട്ടീസ് പിന്നാലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം ഉച്ചയ്ക്ക് രണ്ട് മണി വരെ വർധിപ്പിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പകരം ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്നും സംഘടന അറിയിച്ചു.
ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒപി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുമെന്നും കെജിഎംഒഎ പ്രതികരിച്ചു.
അടിയന്തിരമായി ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെജിഎംഒഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിക്കും.
നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയ്ക്ക് എത്തുവർ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയം കഴിഞ്ഞാൽ സമീപകാലത്തായി ഇടതുപക്ഷത്തെയും ഇടതുസർക്കാരിനെയും ഏറ്റവുമധികം വിമർശിക്കാൻ വക നൽകുന്നത് ആരോഗ്യവകുപ്പായിരുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ദിവസേനയെന്നോണം വിവാദ സംഭവങ്ങൾ പുറത്തു വന്നുകൊണ്ടിരുന്നു. ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ എന്നതായിരുന്നു ഒരു യുഡിഎഫ് കാപ്സ്യൂൾ തന്നെ.
പ്രതിക്കൂട്ടിൽ നിന്നതും പ്രതിഷേധങ്ങൾക്ക് ഇരയായതും സ്വാഭാവികമായും ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു. ഇതേ വീണാ ജോർജ് ഇടതുമുന്നണിക്കു കളത്തിലേക്കു ശക്തമായി മടങ്ങിവരുന്നതിനു നിമിത്തമായി മാറുന്ന കാഴ്ചയാണ് ഇന്നലെ വൈകുന്നേരം കണ്ണൂരിൽ കണ്ടത്.
ആരോഗ്യമന്ത്രിക്കുനേരെ രണ്ടു കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിക്കുന്നതാണു ടെലിവിഷൻ ദൃശ്യങ്ങളിൽ കാണുന്നത്. പോലീസ് ഇവരെ പിടിച്ചു മാറ്റുന്നതും കാണാമായിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ മന്ത്രിക്കു പരിക്കേറ്റു എന്ന വാർത്തയാണു തൊട്ടുപിന്നാലെ വന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരും പാർട്ടി നേതാക്കളും ഒറ്റക്കെട്ടായി രംഗത്തു വന്നു. കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ വിശേഷിപ്പിച്ചത്.
കേരളത്തിലെന്പാടും വൻ പ്രതിഷേധം ഉയർന്നു. കെഎസ്യു ആണു പ്രതിസ്ഥാനത്തെങ്കിലും സിപിഎം നേതാക്കൾ വി.ഡി. സതീശനു നേരേയാണു വിരൽ ചൂണ്ടിയത്. സതീശന്റെ അറിവോടെ മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു അവർ പറഞ്ഞു വച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു മുന്നിലുണ്ടായ പ്രതിഷേധം കല്ലേറിലും സംഘർഷത്തിലും കലാശിച്ചു.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതു വീണു കിട്ടിയ അവസരമാണ്. അവർ അത് പരമാവധി പ്രയോജനപ്പെടുത്തുന്നതു സ്വാഭാവികം. പക്ഷേ യുഡിഎഫ് പ്രതിരോധത്തിലേക്കു നീങ്ങുന്നതല്ല കണ്ടത്. കെഎസ്യുക്കാർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചു എന്നത് കള്ളക്കഥയാണെന്നും അവർ തിരിച്ചടിച്ചു. വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്നു തെളിയിച്ചെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
മന്ത്രിയെ ആക്രമിച്ചു എന്ന ആരോപണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിഷേധിച്ചു. മന്ത്രിയെ ആക്രമിക്കുന്നതിന്റെയോ കെഎസ്യു പ്രവർത്തകർ അടുത്തേക്കു ചെല്ലുന്നതിന്റെയോ ദൃശ്യങ്ങൾ ഇല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആഘോഷിക്കുന്നെങ്കിൽ ആഘോഷിച്ചോട്ടെ. ഏതായാലും മന്ത്രിക്കെതിരേയുള്ള പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. സർക്കാർ പ്രതിക്കൂട്ടിലായ ഡേറ്റ ചോർച്ചയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള അപഹാസ്യ ആക്രമണകഥയെന്നാണ് സംഭവത്തെ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
2013 ഒക്ടോബർ 27ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നേരേ കണ്ണൂരിൽ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ സംഭവമാണ് കോണ്‍ഗ്രസ് നേതാക്കൾ ഇപ്പോൾ ഓർമിപ്പിക്കുന്നത്. സോളാർ സമരത്തിന്റെ കാലമായിരുന്നു അത്. അന്നു കാറിന്റെ ചില്ലു തകർത്ത് കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിൽ കൊണ്ടു.
അതേസമയം ഇപ്പോൾ കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളൊന്നും കാണാനില്ലെന്ന് അവർ വാദിക്കുന്നു.
Kerala
അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.
അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.
ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു.
അഞ്ചു വർഷം നരകയാതന
ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.
ഒടുവിൽ എക്സ്റേയിൽ
തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.
അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്റെ മകന് ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.
വീട്ടിൽ പോയി കണ്ടു
ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന് നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന് ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.
വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.
Kerala
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷം വേദന തിന്നതിന് ആരു മറുപടി പറയുമെന്ന ചോദ്യം ബാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്.
ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.
തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.
അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു. തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട കെ.സി.വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം വ്യാഴാഴ്ച മുതൽ പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം വ്യാഴാഴ്ച മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആവശ്യം കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും.
അതേസമയം അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളകുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. ആരോപണം നേരിടുന്ന ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്.
ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്. കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഡോക്ടർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്നത്.
സംഭവത്തിന് പിന്നാലെ കുടുംബത്തിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഡോക്ടർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചിരുന്നു.
ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര് കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ ചികിത്സ തേടിയിരിക്കുന്നത് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരല്ല. നഗരത്തിൽ പാളയത്ത് നിന്നും കോവളത്ത് നിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തിരുന്നു. തെരഞ്ഞെടുത്ത സാമ്പിളുകൾ എറണാകുളം സിഐഎഫ്ടിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാൻ നിര്‍ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് ആണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നത്.
ഇതേ തുടർന്നുണ്ടായ ചികിത്സ പിഴവിന് പിന്നാലെയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
കുടുംബത്തിന് ആകെ ലഭിച്ചത് 2 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. വി.ഡി. സതീശൻ ഇന്ന് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.
Kerala
കൊച്ചി: പറവൂര്‍ നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടപടികള്‍ ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില്‍ കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന്‍ റോഡില്‍ മുന്‍സിപ്പല്‍ കവല മുതല്‍ ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില്‍ നമ്പൂരിയച്ചന്‍ ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള്‍ കണ്ടെത്തി. നഗരസഭ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥനത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
നോട്ടീസില്‍ വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില്‍ പൈപ്പുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
District News
ഇരിട്ടി: പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഓർഫനേജ്, ഇതര സംസ്ഥാന തൊഴിലാളി വാസയിടങ്ങൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചു.
പഴശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുക്കിയ നാച്ചി ഫിഷ് സ്റ്റാളിന് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുഴ മലിനീകരിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റൽ ഓർഫനേജ് സ്ഥാപനങ്ങളും കുടിവെള്ളം പരിശോധിക്കുകയും ടെസ്റ്റ് റിസൾട്ട് ഉപഭോക്താക്കൾ കാണുന്ന രൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യണം. ഹെൽത്ത് കാർഡ് ഉള്ളവർ മാത്രമേ ഭക്ഷണ ഉത്പാദന വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. ശീതള പാനീയങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തിളപ്പിച്ച വെള്ളത്തിലോ, ഫിൽട്ടർ വെള്ളത്തിലോ മാത്രമേ പാനീയങ്ങൾ തയാറാക്കാൻ പാടുള്ളൂ.
ഉത്സവ ആഘോഷവേളകളിൽ വെൽക്കം ഡ്രിങ്ക് ഒഴിവാക്കി പകരം തിളപ്പിച്ച പാനീയങ്ങൾ നൽകേണ്ടതാണ്. ശുചിത്വമുള്ള സാഹചര്യത്തിൽ ഉത്പദിപ്പിക്കുന്നതും സൂക്ഷിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ നന്നായി തിളപ്പിച്ച ചൂടുവെള്ളം മാത്രമേ നൽകാവൂ എന്നും നിർദേശിച്ചു.
വെള്ളം ചൂടാക്കിയ വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് നൽകാൻ പാടില്ല.
മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, അനിൽകുമാർ സിജു കേളോത്ത്, ജിതി ജോർജ്, സന്ദീപ് സുധാകരൻ, റീജ എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഉറവിടം കണ്ടെത്താനാകൂ.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ ഏകീകൃത ചികിത്സാനിരക്ക് നിര്‍ണയ സംവിധാനം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ (യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ തോന്നിയപോലെയാണെന്ന ആക്ഷേപം വ്യാപകമായതിനെത്തുടര്‍ന്നാണ് എകീകൃത ചികിത്സാ നിരക്ക് നിര്‍ണയം സാധ്യമാണോയെന്നു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സമിതി രൂപവത്കരിച്ചത്. സമിതി പഠനം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷ. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതിയുടെ കോ ചെയര്‍പേഴ്സണ്‍. സ്റ്റേറ്റ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് കൗണ്‍സില്‍ സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷന്, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്, അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ പ്രതിനിധികളും സമിതി അംഗങ്ങളാണ്.
കോവിഡ് കാലത്ത് ആശുപത്രികളിലെ ചികിത്സാ നിരക്കിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ ആ കാലളയവിലെ ചികിത്സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Kerala
പമ്പ: ഇന്ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അടിയന്തിരഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയാറായി. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പ വരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹിൽടോപ്, ത്രിവേണി പാലം, പമ്പ കെഎസ്ആർടിസി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം അറിയിച്ചു.
സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും.
National
ചൈബാസ: ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.
ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചിട്ടും അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകത്തതിനെ തുടർന്നാണ് കുടുംബം മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസിൽ യാത്ര തിരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞ കുടുംബാംഗങ്ങള്‍ തങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്ന 100 രൂപയിൽ നിന്ന് 20 രൂപയ്ക്ക് പ്ലാസ്റ്റിക് സഞ്ചി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി ബസിൽ കയറി ഗ്രാമത്തിലേക്ക് തിരിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
എന്നാൽ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഇതിനായി ജില്ലയില്‍ ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ഡോക്ടർമാരുടെ 202 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെയും സ്പെഷാലിറ്റി ഡോക്ടർമാരുടെയും മറ്റ് ഡോക്ടർമാരുടെയും ഉൾപ്പെടെയാണിത്.
കണ്‍സൾട്ടന്റ് തസ്തികയിൽ കാർഡിയോളജി-20, ന്യൂറോളജി-9, നെഫ്രോളജി-10, യൂറോളജി-4, ഗാസ്ട്രോഎന്റോളജി- ഒന്ന്, കാർഡിയോ തൊറാസിക് സർജൻ- ഒന്ന്, അസിസ്റ്റന്റ് സർജൻ-8, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ-48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്.
ജൂണിയർ കണ്‍സൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ-12, ജനറൽ സർജറി- 9, ഒബി ആൻഡ് ജി- 9, പീഡിയാട്രിക്സ്-3, അനസ്തേഷ്യ-21, റേഡിയോഡയഗ്നോസിസ്-12, റേഡിയോ തെറാപ്പി- ഒന്ന്, ഫോറൻസിക് മെഡിസിൻ- അഞ്ച്, ഓർത്തോപീഡിക്സ്- നാല്, ഇഎൻടി- ഒന്ന് എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കാൻ സിഎംഒ-8, അസിസ്റ്റന്റ് സർജർ-4, കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി- ഒന്ന്, ജൂണിയർ കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി-3, ജൂണിയർ കണ്‍സൾട്ടന്റ് പീഡിയാട്രിക്സ്-3, ജൂണിയർ കണ്‍സൾട്ടന്റ് അനസ്തേഷ്യ-4, ജൂണിയർ കണ്‍സൾട്ടന്റ് റേഡിയോളജി- ഒന്ന് എന്നിങ്ങനെയുള്ള തസ്തികകളും സൃഷ്ടിക്കാൻ അനുമതി നൽകി.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡ്തല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ഫീല്‍ഡ്തല പഠനം.
മസ്തിഷ്കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വര പരിശോധനകള്‍കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെതന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തി ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തേ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
District News
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Kerala
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പിആര്‍ ഏജന്‍ജികളെ ഉപയോഗിച്ച് നടത്തുന്ന വിശേഷണങ്ങള്‍ അല്ല യഥാര്‍ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളും ഇതുതന്നെയാണ്.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്നു വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. വിഷയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന് ഇന്നു മുതല്‍ നിലവില്‍ വരുമെന്നും വി.ഡി. സതീഷന് പറഞ്ഞു.